Wednesday, September 28, 2016

തൊഴിലാളികളും സംസ്കാരവും

എൻറെ അമ്മ വീട് ചങ്ങനാശ്ശേരിയാണ്. വേനലവിധിക്ക് "നാട്ടിൽ" പോകുക എന്നൊരു പരിപാടിയുണ്ട്. അമ്മ വീട്ടിൽ കുറച്ചു ദിവസം. കൂടാതെ ബന്ധു വീട് സന്ദർശ്ശനം ഒക്കെ ആണ് ഈ "നാട്ടിൽ" പോക്ക് അജണ്ടയുടെ മുഖ്യ ആകർഷണം. അതിൽ കാവാലത്തുള്ള അമ്മയുടെ ചേച്ചിയുടെ വീട്ടിലേയ്‌‌ക്കുള്ള യാത്രയാണ് ഞാനും അനിയനും ഉറ്റു നോക്കിയിരുന്ന ഒരു യാത്ര. ചങ്ങനാശ്ശേരി ബോട്ട് ജട്ടിയിൽ നിന്ന് രാവിലെ 8:30 യ്‌‌ക്കുള്ള ബോട്ടിൽ കയറിയാൽ കാവാലം ലിസ്യു പള്ളീടെ മുന്നിലുള്ള കടവിൽ ഉച്ചയ്‌‌ക്ക് 12 മണി ആകുമ്പോൾ എത്തും.

ബോട്ടിലിരുന്നു മൂന്നു മണിക്കൂർ സമയം കൊല്ലുന്നത് പുറം കാഴ്ചകൾ കണ്ടാണ്. പാലക്കാടുകാരായ ഞങ്ങൾ കാളവണ്ടിയിൽ തേങ്ങയും, നെല്ലുമൊക്കെ കേറ്റി കൊണ്ട് പോകുന്നതേ കണ്ടിട്ടുള്ളു. അതിനാൽ വലിയ കെട്ടുവള്ളങ്ങൾ അതിശയമാണ്. കോട്ടയം, വൈക്കം ചന്തകളിലേയ്‌‌ക്ക് തേങ്ങ, കൊപ്ര, കയർ ഒക്കെ കയറ്റി പോകുന്ന വലിയ കെട്ട് വള്ളങ്ങൾ ഞാനും അനിയനും നോക്കിയിരിക്കും. ബോട്ടിൻറെ ഓളത്തിനൊത്ത് അവ ഇളകുന്നതും, തുഴക്കാരൻ വള്ളത്തിൻറെ നീളത്തിൽ നടന്ന് തുഴ കുത്തി വള്ളം മുന്നോട്ട് തളളുന്നതൊക്കെ അതിശയങ്ങളായിരുന്നു. കാണുന്ന കെട്ടു വള്ളങ്ങൾ എണ്ണി വെയ്‌‌ക്കും. മൂന്നു മണിക്കൂർ സമയത്ത് 80 - 100 കെട്ടു വള്ളങ്ങൾ വരെ ഞങ്ങൾ എണ്ണിയിട്ടുണ്ട്.

ഇത് 1980 കളിലെ ആദ്യ പകുതിയിൽ നടന്ന കാര്യമാണ്. 2001ൽ കല്യാണം കഴിച്ചപ്പോൾ ഭാര്യയുമായി ഇതേ യാത്ര നടത്തി. പഴയ ബോട്ട് യാത്രയുടെ ഓർമ്മ പുതുക്കലും, കാഴ്ച കാണലുമായിരുന്നു ഉദ്ദേശ്ശം. അന്ന് കെട്ടു വള്ളങ്ങൾ കാണാനായി തല പുറത്തിട്ടിരുന്നു. കെട്ടു വള്ളമൊക്കെ കണ്ടു. പക്ഷെ അതിനകത്ത് തേങ്ങയും, കയറുമൊന്നുമല്ല. നല്ല തെങ്കിൻകള്ളും കുടിച്ചിരുന്ന് അർമ്മാദിച്ചു പോകുന്ന ടൂറിസ്‌‌റ്റുകളായിരുന്നു. അത്തരം വള്ളങ്ങളെ കെട്ടു വള്ളങ്ങളെന്ന് വിളിക്കുന്നതും നിർത്തിയിരുന്നു. അവയ്‌‌ക്കെല്ലാം പുതിയ പേരും വീണിരുന്നു. "ഹൌസ് ബോട്ട്". തുഴകുത്തി വള്ളത്തിൻറെ നീളം നടന്ന് പോകുന്ന തുഴക്കാരനൊന്നുമില്ല. ഒരു ചെറിയ ചക്രം തിരിച്ച് യമഹേടെ എഞ്ചിനും വെച്ച് പോകുന്ന നല്ല ന്യു ജനറേഷൻ ഹൌസ് ബോട്ടുകൾ.

1980 ൽ നിന്ന് വിഭിന്നമായി 2001 ൽ വന്ന വത്യാസം; കേരളം ഒരു Manufacturing Economy യിൽ നിന്ന് Service Economy യിലെയ്‌‌ക്ക് മാറി എന്നതായിരുന്നു. തേങ്ങ കയറ്റി പോകുന്ന വള്ളങ്ങൾ ഉത്പാദന ഇക്കണോമിയുടെ ബിംബവും, അർമ്മാദിച്ച് ഹൌസ് ബോട്ടിൽ പോകുന്നവർ സർവ്വീസ് ഇക്കണോമിയുടെ ഉദാഹരണവും ആണ്. ഉത്പാദനത്തിലുണ്ടായ പുരോഗതി മൂലം തേങ്ങയും, കയറും ഒക്കെ വ്യാപാരത്തിനെത്തിക്കാൻ കുറച്ചൂടെ എളുപ്പ മാർഗ്ഗങ്ങൾ ഉണ്ടായി. അതായത് ഒന്നൊന്നര ദിവസം എടുത്ത് വള്ളം തുഴഞ്ഞ് ചന്തയിലെത്തിച്ചിരുന്ന ചരക്കുകൾ റോഡ് മാർഗ്ഗം പോയി തുടങ്ങി. ഉത്പാദനക്ഷമത വർദ്ധിച്ചു. വരുമാനവും വർദ്ധിച്ചു. അതിനാൽ പഴയ കെട്ടു വള്ളങ്ങൾ അർമ്മാദത്തിനുപയോഗിക്കാമെന്നായി. അർമ്മാദിക്കാൻ പണവും ഉണ്ടായി എന്നർത്ഥം.

വീട്ടിൽ തേങ്ങയിടുന്നത് ഞാനും അനിയൻമാരുമായിരുന്നു. എനിക്ക് ജോലിക്ക് പോയാൽ കിട്ടുന്ന വരുമാനവും തേങ്ങയിട്ട് കിട്ടുന്ന വരുമാനവും കമ്പയർ ചെയ്താൽ തേങ്ങയിടാൻ ഞാൻ മുതിരുന്നത് ബാലിശമായിരിക്കും. ആ സമയം വിശ്രമത്തിനുപയോഗിച്ചാൽ എനിക്ക് കൂടുതൽ ജോലി ചെയ്യാനും, കൂടുതൽ അവസരങ്ങൾ നേടിയെടുക്കാനും സാധിക്കും. അതിനാൽ നിലവിലെ Service Economy യുടെ ഫലങ്ങൾ ഞാനുപയോഗിക്കും. വളരെ ചീപ്പായ തൊഴിലാളികൾ ഉണ്ട്. ബംഗാളിയൊ, ബീഹാറിയൊ ആയിരിക്കും. അവരെ വിളിച്ചാൽ ഒരു മണിക്കൂർ കൊണ്ട് പണി തീർത്ത് പോകും.

ഇൻഡ്യയുടെ GDP യുടെ 57% ജോലികൾ ഇന്ന് സർവ്വീസ് മേഖലയിലാണ്. അതിൽ ആരോഗ്യം, ടൂറിസം, ഐ.ടി സർവ്വീസ്സസ്സ് തുടങ്ങിയ സ്കിൽ ആവശ്യമായ മേഖലകളും, ഡ്രൈവർ, പെയിൻറിംഗ്, വീട്ട് ജോലി മുതലായ അണ്‌‌സ്കിൽ ജോലികളും ഉൾപ്പെടും. ചുരുക്കി പറഞ്ഞാൽ ഇൻഡ്യയുടെ നില നിൽപ്പു തന്നെ ഇത്തരം ജോലികളിലാണ്. ഈ ജോലിക്കാർക്ക് ഇൻഡ്യയുടെ ഏതു മൂലയിലും ചെന്ന് ജോലി ചെയ്യാനൊ സമ്പാദിക്കാനൊ ഉള്ള സാഹചര്യം ഉണ്ടാകണം. ഇക്കണോമി നില നിൽക്കാനും, സമൂഹത്തിൻറെ മൊത്തമായ വളർച്ച സാദ്ധ്യമാക്കാനും ഈ സ്വാതന്ത്ര്യം ഉണ്ടായാലെ പറ്റു. അതായത് ഐ.ടി സർവ്വീസ്സ് മേഖലയിൽ ജോലി ചെയ്യുന്ന ഒരു സ്കിൽഡ് തൊഴിലാളിക്ക് ഉയർന്ന വരുമാനം ലഭിക്കുവാൻ പ്രാപ്തനാകണമെങ്കിൽ; അവൻറെ വീട്ട് ജോലി ചെയ്യാനും, കുട്ടികളെ നോക്കാനും, തോട്ടം നനയ്‌‌ക്കാനും, വീടിൻറെ അറ്റു കുറ്റ പണികൾ ചെയ്യാനും പുറം സഹായങ്ങൾ സ്വീകരിച്ചേ പറ്റു. അത് ലോക്കലി ലഭ്യമല്ലെങ്കിൽ അവൻ അന്യ സംസ്ഥാനത്തു നിന്ന് ഇറക്കുമതി ചെയ്തേ പറ്റു. തൊഴിലാളികളുടെ നീക്കങ്ങൾ മാർക്കെറ്റ് ആണ് നിശ്ചയിക്കുന്നത്. ഗവണ്മെൻറും നിയമങ്ങളുമല്ല.

ഇനി ഇറക്കുമതി ചെയ്യുന്ന തൊഴിലാളികൾ നമ്മുടെ സംസ്കാരത്തിന് ബാദ്ധ്യത ആകുന്നുണ്ടെന്ന് തോന്നിയാൽ എളുപ്പ മാർഗ്ഗമുണ്ട്. നാളെ മുതൽ തേങ്ങ ഇടീലും, കൊച്ചിനെ നോക്കലും, പറമ്പു കിളയും, വീടിൻറെ അറ്റുകുറ്റു പണികളും, തോട്ടപ്പണികളും ഒക്കെ സ്വയം ചെയ്യുക. ഇനി നിങ്ങൾ ചെറുകിട വ്യവസായി ആണെങ്കിൽ എല്ലാ പണികളും സ്വയം ഏറ്റെടുക്കുക. അല്ലെങ്കിൽ ബാംഗ്ലൂരൊ, മദ്രാസ്സിലൊ, ബോംബെയിലൊ വലിയ ശമ്പളം വാങ്ങി ജീവിക്കുന്ന സ്വന്തം സഹോദരങ്ങളെയൊ ബന്ധുക്കളെയൊ ഒക്കെ വിളിച്ചു വരുത്തി സ്വന്തം കമ്പനിയിൽ ചായ കൊണ്ട് വരാനും, പെയിൻറടിക്കാനും ഒക്കെ നിയമിക്കുക. നിങ്ങൾ ഹോട്ടൽ മുതലാളിയാണെങ്കിൽ സഹോദരർ, ബന്ധുക്കൾക്കൊക്കെ ചായ അടി പൊറോട്ട അടിയൊക്കെ വീതിച്ചു കൊടുക്കുക. അവർ ചിലപ്പോൾ അമേരിക്കയിലും, ഗൾഫിലുമൊക്കെ എഞ്ചിനീയറും ഡോക്ടറുമൊക്കെ ആയിരിക്കും. പക്ഷെ സംസ്കാരം സംരക്ഷിക്കണം എന്ന് പറഞ്ഞാൽ അവർക്ക് തിരിച്ചു വരാതിരിക്കാൻ പറ്റില്ലല്ലൊ. അങ്ങനെ ലോക്കൽ മാർക്കെറ്റിൽ ഈ പണി ഒന്നും ചെയ്യാനുള്ള അവസരങ്ങൾ ഇല്ലാതാകും. ഈ പറയുന്ന അന്യസംസ്ഥാന തൊഴിലാളികൾ തന്നെ ഇവിടം വിട്ട് പൊയ്‌‌ക്കോളും. 

No comments:

Post a Comment